ഫ്ലാഷ് മെമ്മറീസ്
ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Landmarks of my Memories © അബുൽ കാലം ആസാദ് 1980s
കഴിഞ്ഞുപോയ നിമിഷങ്ങളുടെ കഥ പറയാൻ മനുഷ്യൻ കണ്ടെത്തിയ ഏറ്റവും ശക്തമായ ഉപാധിയാണ് ഫോട്ടോഗ്രാഫി. അത് നിശ്ചലമോ ചലിക്കുന്നതോ ആയിക്കൊള്ളട്ടെ, രണ്ടും സംസാരിക്കുന്നത് നിമിഷങ്ങളിലൂടെയാണ്. ഭൂതകാല നിമിഷങ്ങളെ ചിത്രങ്ങളിലൂടെ പുനർസൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫർ അവയുടെ വ്യാഖ്യാതാവ് മാത്രമല്ല, ഒരു ചരിത്രകാരനും കൂടിയാണ്.
ചെറിയ നിമിഷങ്ങൾക്ക് നീണ്ട ചരിത്രം പറയാൻ കഴിയും എന്ന തിരിച്ചറിവിൽ നിന്നാണ് അബുൽ കലാം ആസാദ് തന്റെ അന്വേഷണങ്ങൾ നടത്തുന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചകളും, അനുഭവങ്ങളും ഉപയോഗിച്ച് ദക്ഷിണേന്ത്യയുടെ ചരിത്രവും, സംസ്കാരവുമെല്ലാം അദ്ദേഹം തന്റെ ചിത്രങ്ങളിൽ കോറിയിട്ടിരിക്കുന്നു എന്നാണ് ആ കാഴ്ചകളിലൂടെ സഞ്ചരിച്ചപ്പോൾ എനിക്ക് തോന്നിയത്. സ്ഥലകാലങ്ങളിലൂടെ തന്റെ ക്യാമറയുമായി സഞ്ചരിക്കുന്ന ആസാദ് കാഴ്ചക്കാരെയും ഭൂതകാലത്തിന്റെ ആ ഏടുകളിലേക്ക് കൊണ്ടുപോകുകയാണ്.
കാലത്തോടുള്ള വിടപറച്ചിലാണ് മരണമെങ്കിൽ, ഓരോ ഫോട്ടോഗ്രാഫിക് ചിത്രവും അടയാളപ്പെടുത്തുന്നത് ചത്തുപോയ ഒരു നിമിഷത്തെയാണ്. സത്ത് പോവുക എന്നാണ് ചത്തുപോകുക എന്നതിന്റെ അർത്ഥം. കൊഴിഞ്ഞുവീഴുന്ന ഓരോ നിമിഷത്തിലും, വ്യക്തികളുടെയും പൊതുബോധത്തിൻ്റെയും സത്തും ഉൾപ്പെടുന്നു. ഇവ വീണ്ടെടുക്കാൻ ഓർമ്മയിലൂടെ മാത്രമേ സാധിക്കൂ. ഫോട്ടോഗ്രാഫറുടെ സാങ്കേതിക ഭാഷയിൽ താൻ ക്യാമറയിൽ പകർത്തുന്ന എന്തും അയാൾക്ക് വസ്തു മാത്രമാണ്. മനുഷ്യനായാലും പൂവായാലും പുഴുവായാലും വെറും ഒരു വസ്തു. പക്ഷെ, ഒരു ചരിത്രകാരന്ന് അതിനെ സ്ഥലകാലങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാൻ കഴിയും, സംസ്ക്കാരപഠിതാവിന്ന് അതിൻ്റെ സൗന്ദര്യത്തെ വിശകലനം ചെയ്യാനും കഴിയും. ഒരു സാധാരണ പ്രേക്ഷകന് ആ ചിത്രങ്ങൾ കാണുന്നതിലൂടെ എന്തെന്നില്ലാത്ത അനുഭൂതി ലഭിക്കും. ഇവിടെയൊക്കെ ഇമേജ് രൂപകം ആയി മാറുകയാണ്. ആസാദിന്റെ ചിത്രങ്ങൾ മേൽപ്പറഞ്ഞ ധർമ്മങ്ങളെല്ലാം ഒരേസമയം നിർവഹിക്കുന്നു.
ആസാദും, ഞാനും ഒരേ ദേശത്ത് ജനിച്ചു വളർന്നവരാണ്. കൊച്ചുന്നാൾ തൊട്ടേ ആസാദിനെ എനിക്കറിയാം. അയാളുടെ ബാപ്പ ‘മെട്രൊ’ ഹനീഫ്ക്ക എൻ്റെയും സുഹൃത്തായിരുന്നു; ഒരു പഴയകാല നാടകകൃത്ത്. പിന്നീട് അതിൽ നിന്ന് വിരമിച്ച് ബിസിനസിൽ വ്യാപൃതനായപ്പോഴും അദ്ദേഹത്തിന്റെ സഹൃദയത്വം ഇല്ലായില്ല. എൻ്റെ എഴുത്തുകളെ അദ്ദേഹം നല്ല വാക്കുകൾ കൊണ്ട് പ്രോത്സാഹിപ്പിക്കുമായിരുന്നു.
ആസാദ് ഇന്ന് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറാണ്. തൻ്റെ കലയെ നിരന്തര പരീക്ഷണങ്ങളിലൂടെ അദ്ദേഹം നവീകരിച്ചു കൊണ്ടിരിക്കുകയാണ്. പ്രൊഫഷനലായി വിദേശത്തു പോയി പഠിച്ചിട്ടുള്ള ആളാണ് ആസാദ്. പ്രസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ അപൂർവ്വമായഫോട്ടോകൾ നൽകി അദ്ദേഹം പത്രപ്രവർത്തകനായ എന്നെ സഹായിച്ചിട്ടുണ്ട്.
ഒരു ഫോട്ടോഗ്രാഫ് കാണുമ്പോൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായ പ്രതികരണകളോ ഓർമ്മകളൊ ആണ് ഉൽപാദിപ്പിക്കപ്പെടുന്നത്. കഴിഞ്ഞുപോയ ഓരോ നിമിഷവും എത്രത്തോളം സങ്കീർണ്ണമായ ചരിത്രമാണ് അതിന്റെ ഗർഭത്തിൽ പേറിയിരുന്നത് എന്ന് ആസാദിന്റെ ഫോട്ടോഗ്രാഫുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
അറബിക്കടലിനഭിമുഖമായി നിന്ന് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോർട്ടുകൊച്ചിയിലെ ഇൻസ്പെക്ഷൻ ബംഗ്ളാവ് എനിക്ക് വെറുമൊരു കെട്ടിടമല്ല.എൻ്റെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളുമായി അതിന് ബന്ധമുണ്ട്.
അധിനിവേശ കാലത്ത് യൂറോപ്യന്മാർ ഔദ്യോഗികാവശ്യങ്ങൾക്കു വേണ്ടി പണിതതാണത്. എഞ്ചിനിയർമാർക്കും റവന്യ ഉദ്യോഗസ്ഥന്മാർക്കും താമസിക്കാനായിരിക്കും.പിന്നീട് യാത്രികർക്ക് താമസിക്കാവുന്ന സത്രമായി.
ഉയർന്ന മേൽക്കൂരയിൽ നിന്ന് ഞാന്ന് കിടക്കുന്ന ഫാനുകൾ.ഉപ്പുഗന്ധമുള്ള കടൽക്കാറ്റിനെ സ്വാഗതം ചെയ്ത് തുറന്നിടാവുന്ന വലിയ ചില്ല് ജാലകങ്ങൾ.
ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.
എൻ്റെ ചാപ്പ എന്ന കഥ സിനിമയാക്കിയപ്പോൾ ഇവിടെയായിരുന്നു കേമ്പ്.തിരക്കഥ എഴുതാനായി ഡോ.പവിത്രൻ വന്നപ്പോൾ രണ്ടു തവണ താമസിച്ചതും ഇവിടെ തന്നെ. ഞാൻ എഡിറ്റു ചെയ്ത തൊഴിലാളി യൂണിയനുകളുടെ സുവനീറുകളും മറ്റു രചനകളുമൊക്കെ വായിച്ചാണ് കണ്ണൂർ കാരനായ അദ്ദേഹം സ്ക്രിപ്റ്റ് എഴുതിയത്, 1979-1980 കാലത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
രണ്ടു വലിയ മുറികളേയുള്ളൂ. തെക്കെ മുറിയിൽ സംവിധായകൻ പിഎ ബക്കറും വടക്കെ മുറിയിൽ ഞാനും. പഴയ കാല ഗാന രചയിതാവും തൊഴിലാളി നേതാവുമായ കെ.എച്ച്.സുലൈമാൻ മാഷ് ആണ് ചാപ്പയുടെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.ആ ദിവസം ഷൂട്ടിംഗ് തുടങ്ങണം.
ബക്കർ എന്നെ വിളിച്ചു പറഞ്ഞു: ഇന്നെടുക്കാനുള്ള ചില സീനുകളെഴുതണം.
” അപ്പോൾ ഡോ.പവിത്രനെഴുതിയതോ?”
“അത് കൺവെൻഷനൽ സ്ക്രിപ്റ്റാണ്. നമുക്ക് പറ്റില്ല ”
പറ്റുന്നില്ലെങ്കിൽ, തനിക്കാവശ്യമുള്ള രീതിയിൽ മറ്റാരെക്കൊണ്ടെങ്കിലുമോ, സ്വയമേയോ എഴുതേണ്ടതായിരുന്നില്ലെ എന്ന് ഞാൻ ചോദിച്ചില്ല.പകരം പറഞ്ഞു: ഒരാഴ്ച തന്നാൽ ഞാനെഴുതിത്തരാം. സെറ്റിലിരുന്നെഴുതാനാവില്ല
മറ്റൊരു സിനിമയിലുണ്ടായ അനുഭവം ആണ് എന്നെ കൊണ്ട് അത് പറയിച്ചത്.സെറ്റിലിരുന്ന് സംവിധായകൻ ആവശ്യപ്പെടുന്നത് പോലെ സംഭാഷണമെഴുതിക്കൊടുക്കുന്നതല്ല തിരക്കഥാരചന. അത് ഒരു സിനിമയെ മുഴുവൻ മനസ്സിൽ ധ്യാനിച്ച് ചിത്രീകരണ സാധ്യതകളെക്കുറിച്ചുള്ള ബോധ്യത്തോടെ കുറിച്ചുവെയ്ക്കേണ്ട മാസ്റ്റർ പ്ലാനാണ്.അത് തയ്യാറാക്കിയ ശേഷം സംവിധായകനുമായി സംസാരിച്ച് മാറ്റങ്ങൾ വരുത്താം.
അന്നേരം അവിടെ ഖാലിദ്ക്ക വന്നു.ഞാൻ ബഹുമാനിക്കുന്ന, ദേശത്തിൻ്റെ കഥാകാരൻ. നോവലിസ്റ്റ്. ‘അല്ലാഹു വിൻ്റ അടിമകൾ’, ‘സിംഹം’ പോലെ ശ്രദ്ധിക്കപ്പെട്ട രചനകൾ. ഇടയ്ക്കിടെ കേമ്പിൽ വരും. എൻ്റെ സിനിമാപ്രവേശത്തെ അഭിനന്ദിച്ച് സംസാരിക്കും.
തെക്കേമുറിയിൽ ബക്കർ ഖാലിദിനോട് സംസാരിക്കുന്നത് വടക്കേമുറിയിലിരുന്നാൽ എനിക്ക് കേൾക്കാം.
” ഖാലിദ് ഭായ്, ഇന്നെടുക്കൻ കുറച്ച് സീനെഴുതണോലോ?”
“ആ ജമാൽ എന്ത് വിചാരിക്കും?”
”ഓ! പോകാമ്പറ’
ആ സംഭാഷണം കേട്ടുകൊണ്ടിരിക്കെ എൻ്റെ മനസ്സിലൂടെ കടന്നു പോയ വികാരങ്ങൾ ഇന്നും എനിക്ക് വ്യവച്ഛേദിക്കാൻ കഴിയുന്നില്ല”
അങ്ങനെ അവിടെ വന്നു പോയ പലരുടെയും സഹായത്തോടെയാണ് ചാപ്പ പൂർത്തിയായത്. ഒരു സത്രത്തിൽ പലരും താമസിച്ചു പോകുന്നത് പോലെയുള്ള തിരക്കഥാ രചന.
മികച്ച റീജിയനൽ ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്ക്കാരം അതിന്ന് കിട്ടുകയും ചെയ്തു.
പിന്നീട് വർഷങ്ങൾക്ക് ശേഷം കണ്ണൂരിൽ നിന്ന് എൻ്റെ സുഹൃത്ത് ഇബ്റാഹിം വെങ്ങര വന്നപ്പോൾ തെക്കെ മുറിയിലാണ് ഞങ്ങൾ താമസിച്ചത്. പാതിര വരെ ഞങ്ങൾ സം സാരിച്ചിരുന്നു അത് യൗവ്വനകാലത്ത് ഞാനും അഗസ്റ്റിനും ഇബ്റാഹിമും വൈകുന്നേരങ്ങളിൽ കൊച്ചങ്ങാടിയിൽ നിന്ന് ഫോർട്ടുകൊച്ചി ബീച്ചിലേക്ക് നടത്തിയ യാത്രകളെ കുറിച്ചായിരുന്നു.പിറ്റേന്ന് രാവിലെ ബീച്ചിലെ കോൺക്രീറ്റു നടപ്പതയിലൂടെ ഞങ്ങൾ നടക്കാനിറങ്ങിയപ്പോൾ പഴയ സുഹൃത്തുക്കളെ കണ്ടു അതിശയപ്പെട്ടതും മറക്കാനാവാത്ത ഓർമ്മ തന്നെ.

ജമാൽ കൊച്ചങ്ങാടി പശ്ചിമ കൊച്ചിയിൽ ജന്മം കൊണ്ട സാഹിത്യകാരന്മാരിൽ ഏറ്റവും പ്രധാനിയാണ് ജമാൽ കൊച്ചങ്ങാടി.കഥകൾ, ലേഖനങ്ങൾ, നാടകം, സിനിമാ ഗാനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്‌തി മുദ്ര പതിപ്പിച്ചിട്ടുണ്ട് പ്രമുഖ വർത്തമാന പത്രങ്ങളുടെയും ,വാർഷിക – വിശേഷാൽ പതിപ്പുകളുടെയും അമരക്കാരനായി കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചു വരുന്ന ജമാൽ കൊച്ചങ്ങാടി മലയാള സാഹിത്യത്തിന് അനേകം പ്രതിഭകളെ പരിചയപ്പെടുത്തിയിട്ടുള്ള ബഹു മാന്യനായ പത്രാധിപരാണ്.

അബുൽ കാലം ആസാദ് സമകാലീന ഇന്ത്യൻ ഫോട്ടോഗ്രാഫറും ഏകലോകം ട്രസ്റ്റ് ഫോർ ഫോട്ടോഗ്രാഫി സ്ഥാപക ചെയർമാനുമായ അബുൽ കലാം ആസാദ്. അബുലിന്റെ ഫോട്ടോഗ്രാഫിക് കൃതികൾ പ്രധാനമായും ആത്മകഥാപരമാണ്, ഒപ്പം രാഷ്ട്രീയം, സംസ്കാരം, സമകാലീന മൈക്രോ ചരിത്രം, ലിംഗഭേദം, ലൈംഗികത എന്നിവ പര്യവേക്ഷണം ചെയ്യുന്നു.
Published on January 26, 2021
Share
Related Articles
പ്രയാഗിലെ ദേശാടനക്കിളികൾ
നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.
ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ
നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.
Verantha Chronicle by Ramesh Varma
അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു് നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’
പുതുമഴയുടെ മണമുള്ള മണ്ണിൽ
മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി
ബ്രിജ്ഘാട്ടിലെ ചൂടുകാറ്റ്
‘തീർത്ഥാടക നഗരിയായ അനുപ്ശഹറിലേക്ക് സ്വാഗതം’ എന്നെഴുതി വെച്ചിട്ടുള്ള ഒരു വലിയ കമാനം ഞങ്ങളുടെ മുൻപിൽ തലയുയർത്തി നിന്നു. മുഗൾ ചക്രവർത്തിയായ ജഹാംഗീറിന്റെ ഭരണകാലത്ത് അനുപ് റായ് എന്ന രാജാവാണ് ഈ പട്ടണം സ്ഥാപിച്ചത് എന്നാണ് പറയപ്പെടുന്നത്.
രണ്ട് പുതിയ ചങ്ങാതിമാർ
ഇരുട്ട് വീഴും മുൻപേ ഹൈവേയിൽ എത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് അഞ്ചുമണി ആയപ്പോഴേക്കും വെളിച്ചം കുറയാൻ തുടങ്ങി. വല്ലപ്പോഴും കടന്നുപോകുന്ന വാഹനങ്ങളും, ഒറ്റപ്പെട്ട ചില ഗ്രാമങ്ങളും മാത്രമേ വഴിയിൽ കണ്ടുള്ളൂ. കാലിൽ വേദന കൂടിക്കൂടി വന്നതുകൊണ്ട് സൈക്കിൾ വേഗത്തിൽ ചവിട്ടാനും കഴിയുന്നില്ല. ഓരോ കിലോമീറ്ററും പിന്നിടാൻ വേണ്ട സമയം കൂടിവന്നു.
അഗസ്റ്റിൻ്റെ സ്വപ്നങ്ങൾ
മറ്റൊരിക്കൽ ഞാൻ പറഞ്ഞു: എനിക്ക് പെൺകുഞ്ഞ് പിറന്നാൽ ജുബി എന്ന് പേരിടും. ആൺ കുട്ടിയാണെങ്കിൽ ബൈജുവെന്നും. എനിക്ക് ആൺകുഞ്ഞുങ്ങളുണ്ടായില്ല. മൂത്ത മകൾക്ക് ജൂബി എന്ന് തന്നെ പേരിട്ടു .അഗസ്റ്റിൻ്റ മകന്ന് ബൈജുവെന്നും. രണ്ടു പേരും വാക്കുപാലിച്ചു.
ഹരിദ്വാറിലെ ശാന്തിതീരം
ഹരിദ്വാറിലെ ഘാട്ടുകൾക്കും ആചാരങ്ങൾക്കും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഗുരുവിന്റെ സ്മരണയിൽ ഗുരുദ്വാര നാനക്-വാര (Gurudwara Nanakwara) എന്ന വലിയൊരു സിഖ് ആരാധനാലയം ഇവിടെ ഉയർന്നു വന്നിരിക്കുകയാണ്.
ചെമ്പിട്ട പള്ളിയും അന്ത്റുപ്പാപ്പയും
“മലബാരിക്ക് ഈമാനില്ല, കോടാലിക്ക് ഉറയില്ല : എന്ന ആപ്തവാക്യങ്ങൾ ഉറപ്പായും അതിലുണ്ടാകും. അത് അന്ത്റുവിന്റെ മാനിഫെസ്റ്റൊ ആയിരിക്കാം. അക്കാലത്തേ ഞാൻ എഴുതിത്തുടങ്ങിയിരുന്നത് കൊണ്ട് ഒരു ബുദ്ധിജീവിയാണെന്ന് ധരിച്ചിട്ടുണ്ടാവാം മൂപ്പർ.
ചാപ്പ സിനിമയും ഫോർട്ട് കൊച്ചിയിലെ ഇൻസ്‌പെക്ഷൻ ബാഗ്ലൂവും
ഒരു ചെറിയ മുറ്റമേയുള്ളെങ്കിലും കടലിന്നഭിമുഖമായി ഇരുന്ന് സംസാരിക്കാം. പച്ചപ്പുല്ലു പിടിപ്പിച്ച ചെറിയ ഒരു പൂന്തോട്ടമായിരുന്നു ഇതെങ്കിൽ എന്നാലോചിച്ചു പോയിട്ടുണ്ട്.ഒരു വെളുപ്പാൻ കാലത്ത് കുളിച്ച് ഈറൻ മാറിയ ഒരു യൂറോപ്യൻ സ്ത്രീയും പുരുഷനും കടലിലേയ്ക്ക് നോക്കി നിൽക്കുന്ന കാഴ്ച ആരോ ക്ലിക്ക് ചെയ്തത് പോലെ മനസ്സിലുണ്ട്.