ലേഖനങ്ങൾ

ഫോട്ടോ മെയിൽ
മലയാളം പേജിൽ
സമകാലിക ഫോട്ടോഗ്രാഫി
അതിന്റെ ചരിത്രം, സൗന്ദര്യശാസ്ത്രം
ടെക്നിക്കുകൾ, വിമർശനം, കൂടാതെ
വിവർത്തനം ചെയ്‌തു
ലേഖനങ്ങൾ പ്രസിദ്ധീകരിക്കും

Photography © Zacharia D’Cruz

ട്രാവൻകൂർ രാജ്യവും പുരോഗമനവും – സക്കറിയ ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫി

ക്കറിയ ഡി’ക്രൂസ് എന്ന ഫോട്ടോഗ്രാഫറുടെ പേര് പ്രശസ്തമല്ലെങ്കിലും, അദ്ധേഹത്തിന്റെ ഫോട്ടോഗ്രാഫുകൾ കാണാത്തവർ ചുരുക്കമായിരിക്കും. തിരുവിതാംകൂർ സർക്കാരിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ എന്ന നിലയിൽ തിരുവിതാംകൂറിന്റെ പലഭാഗങ്ങളുടെ ഫോട്ടോഗ്രാഫുകൾ എടുത്തയാൾ എന്ന് ഒരു പക്ഷെ ഒറ്റവരിയിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ലോർഡ് കെഴ്സണിനു സമ്മാനിക്കപെട്ട “ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്” എന്ന 76 ഫോട്ടോഗ്രാഫുകളുടെ സമാഹാരം ഡി’ക്രൂസിന്റേതാണ്. ഈ സമാഹാരമാണ് പ്രധാനമായി അവശേഷിക്കുന്ന, അല്ലെങ്കിൽ പൊതുവായി കാണാൻ സാധിക്കുന്ന,ഡി’ക്രൂസ് ഫോട്ടോഗ്രാഫുകൾ. പരുമല തിരുമേനിയുടെ വിഗ്രഹതുല്യമായി തീർന്നിരിക്കുന്ന പ്രശസ്‌ത ഫോട്ടോഗ്രാഫും ഡി’ക്രൂസിന്റേതാണ്.

പോർച്ചുഗീസ്-ഇന്ത്യൻ പാരമ്പര്യമുള്ള ഡി‘ക്രൂസിന്റെ സ്വകാര്യജീവിതത്തെകുറിച്ചുള്ള രേഖകൾ സുലഭമല്ല. അത്തരം ഒരു അന്വേഷണം ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശവും അല്ല. ഇന്ത്യക്കു സ്വാത്രന്ത്ര്യം ലഭിക്കുന്നതു വരെ കൊളോണിയൽ സർക്കാരുകൾ ആംഗ്ലോ-ഇന്ത്യൻ, പോർച്ചുഗീസ്-ഇന്ത്യൻ സമൂഹങ്ങൾക്ക് ആനുകൂല്യങ്ങളും സംവരണങ്ങളും നൽകിയിരുന്നു, അവയിൽ ചിലത് ഇപ്പോഴും തുടരുന്നു.  യൂറോപ്യൻ പുരോഗമന ആദർശങ്ങൾ ഇതിനകം ഉൾകൊണ്ടു കഴിഞ്ഞിരുന്ന, ബ്രിട്ടീഷ്-ആശ്രിതം ആയിരുന്ന, തിരുവിതാംകൂർ ഭരണാധികാരം ഡി’ക്രൂസിനെ ഔദ്യോഗിക ഫോട്ടോഗ്രാഫർ ആയി 1900-കളിനുള്ളിൽ നിയമിച്ചു കഴിഞ്ഞിരുന്നു. “ആൽബം ഓഫ് സൗത്ത് ഇന്ത്യൻ വ്യൂസ്” തയ്യാറാക്കപ്പെടുന്നത് 1900-നും 1906-നും ഇടക്കാണ്‌.



ഈ കാലഘട്ടം ശ്രദ്ധിക്കണം. ഫോട്ടോഗ്രാഫി ഒരു കലയായി യൂറോപ്പിലും അമേരിക്കയിലും അംഗീകരിച്ചു വരുന്നതേയുള്ളു. സ്റ്റീഗ്ലിറ്സ്, സ്റൈക്കൻ, അറ്റ്ഗെറ്റ് എന്നിവരുൾപ്പെടെയുള്ള കലാകാരന്മാർ ഫോട്ടോഗ്രാഫിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇവരുടെയൊന്നും ഫോട്ടോഗ്രാഫുകൾ ഇന്ത്യയിൽ പ്രചരിക്കുന്നില്ല. ബംഗാളിൽ ടാഗോറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മോഡേണിസം വാദം വളർന്നു വരുന്നേയുള്ളു. തിരുവിതാംകൂറിൽ കമ്പനി പെയിന്റിങ് സമ്പ്രദായം നിലനിന്നിരുന്നു. രാജാ രവി വർമ്മ ഫോട്ടോഗ്രാഫുകൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ നിർമിക്കുന്നു. “നല്ല ഫോട്ടോഗ്രാഫുകൾ” എന്ന വിഭാഗത്തിൽപെടുന്നതായി ഫെലിച്ചേ ബിയാതൊ, ജോൺ മുറെ, ദീൻ ദയാൽ എന്നിവരുടെ ചിത്രങ്ങൾ ആയിരിക്കും ഡി’ക്രൂസ് കണ്ടിരിക്കുക. ഡി’ക്രൂസ് ഇവരെയെല്ലാം പോലെ തന്നെ ഭരണാധികാരികളുടെ ആവശ്യങ്ങൾക്കാണ്‌ ഫോട്ടോഗ്രാഫുകൾ എടുത്തിരുന്നത്.

ഇന്ന് നമുക്ക് കാണാൻ സാധിക്കുന്ന ഡി’ക്രൂസ് ചിത്രങ്ങളെ കൃത്യമായ ഗണങ്ങളായി തിരിക്കാൻ ആവും. സർക്കാർ പണിയിച്ച കെട്ടിടങ്ങൾ, കൊട്ടാരങ്ങൾ, വ്യവസായവത്കരണത്തിന്റെ പ്രതീകങ്ങൾ, കനാലുകൾ, യൂറോപ്യൻ രീതിയിലും തദ്ദേശരീതിയിലും ഉള്ള വാസ്തുശില്പങ്ങൾ, ഘോഷയാത്രകൾ, മനുഷ്യവാസവും പ്രകൃതിദൃശ്യവും കലരുന്ന ചിത്രങ്ങൾ എന്നിവ. ഭൂരിഭാഗം ചിത്രങ്ങളും “ലാൻഡ്‌സ്‌കേപ്പ്” എന്ന് വിശേഷിപ്പിക്കാവുന്നതാണ്.പ്രകൃതിക്കു മേൽ തങ്ങളുടെ മുദ്രകുത്തി കീഴടക്കാൻ ശ്രമിക്കുന്ന ഒരു രാജ്യത്തിന്റെ ചിത്രീകരണം. ശാന്തത മാത്രമുള്ള, തകർച്ചകളില്ലാത്ത, ദ്രുതമായി പുരോഗമിക്കുന്ന തിരുവിതാംകൂർ. രാജ കുടുംബത്തിന്റെ ചിത്രങ്ങൾ “ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്”-ഇൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഉള്ളത് രാജാവ് സഞ്ചരിക്കുന്ന വാഹനത്തിന്റെ ചിത്രം ആണ്.

Photography © Zacharia D’Cruz

പരുമല തിരുമേനിയുടേതല്ലാതെ പോർട്രെയ്റ്റുകൾ കാണാൻ സാധിക്കുന്നില്ല, എന്നാലും ഉണ്ടായിരുന്നിരിക്കണം. അന്നത്തെ കാലത്തു പരിശുദ്ധന്മാരുടെ ഫോട്ടോ എടുക്കുക എളുപ്പമുള്ളതല്ല, അതുകൊണ്ടു തന്നെ പരുമല തിരുമേനിയുടെ ഫോട്ടോഗ്രാഫ് മേന്മയുള്ളതല്ല. പോർട്രൈറ് ഫോട്ടോഗ്രാഫി ഡി ‘ക്രൂസിന്റെ പ്രധാന മേഖലയാകാൻ സാധ്യതയില്ല. എന്നാൽ പൂർണമായും വിജനമായചിത്രങ്ങളും അപൂർവമാണ്. പൊതുജനാംഗങ്ങൾ ചിത്രങ്ങളിൽ പലതിലും ജോലിചെയ്യുന്നു, വഞ്ചി തുഴയുന്നു, സഞ്ചരിക്കുന്നു. കുഷ്ഠ രോഗചികിത്സാലയത്തിന്റേതു പോലും ഒരു ഉയർന്ന ഇടത്തുനിന്ന് എടുത്ത വിസ്‌തൃതി കാണിക്കുന്ന ഫോട്ടോഗ്രാഫാണ്. ഇത്തരം ഉയർന്ന ഇടങ്ങളിൽ നിന്നുള്ള നോട്ടങ്ങൾ ഡി’ക്രൂസിന്റെ ചിത്രങ്ങളിൽ സ്ഥിരമായി കാണാൻ ആകും. കനാലുകളുടെ നീളം കാണിക്കാൻ, ഗോൾ ഫ്ലിങ്ക്‌സിന്റെ പരപ്പ് കാണിക്കാൻ, ആലപ്പുഴ തുറമുഖം പരമാവധി ഒറ്റചിത്രത്തിൽ ഉൾക്കൊള്ളിക്കാൻ എല്ലാം ഡി’ക്രൂസ് ഈ വീക്ഷണശൈലി ഉപയോഗിക്കുന്നു. കോമ്പോസിഷനിലെ ധ്വനി വ്യക്തമാണ്. യൂറോപ്യൻ സമുദായത്തോടുള്ള സ്വീകാര്യതയും രാജ്യം ശാന്തവും ഇൻഡസ്ട്രിയലൈസ് ചെയ്യപെട്ടുകൊണ്ടിരിക്കുന്ന ഒന്നാണെന്നും കാണിക്കുക. ഇവിടെയുള്ള കാഴ്ചകളും പുറത്തുള്ളവന്പരിചയപ്പെടുത്തുക. ഈ ഫോട്ടോഗ്രാഫുകളുടെ ദൃഷ്ടാവ് പുറംനാട്ടുകാരൻ തന്നെ ആണ്.

ഈ വേളയിൽ കാലഘട്ടം വീണ്ടും ഓർമിപ്പിക്കുന്നു. ബഷീർ ജനിച്ചിട്ടില്ല, ഗാന്ധി സമര സേനാനിയായി തിരിച്ചു വരാൻ ഇനിയും 10 വർഷത്തോളം എടുക്കും, സർ സി.പി. രാമസ്വാമി അയ്യർ ദിവാൻ സ്ഥാനം ഏറ്റെടുക്കാൻ 30-ഓളം വർഷം, പുന്നപ്ര-വയലാർ സമരം സംഭവിക്കാൻ 40-ഓളം വർഷം. ഇവിടെ ഫോട്ടോഗ്രാഫിയിൽ സ്വതന്ത്രമായ ഒരു നിലപാട് മുന്നോട്ടുവെക്കണം എന്ന വാദം പ്രസക്തമല്ല. സാമൂഹ്യസാഹചര്യങ്ങൾ അതിനുള്ള വഴിയൊരുക്കിയിട്ടില്ല.



ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫുകൾ, പലപ്പോഴും ഡി’ക്രൂസിനെ ഫോട്ടോഗ്രാഫറായി അംഗീകരിക്കാതെ, ഇന്നും പ്രചരിക്കപ്പെടുന്നു. ഡി’ക്രൂസിന്റെ നോട്ടം ഇന്നത്തെ ആലപ്പുഴയുടെയും കൊല്ലത്തിന്റെയും കനാലുകളുടെ ഫോട്ടോഗ്രാഫുകളിൽ പ്രകടമാണ്. 100 വർഷങ്ങൾക്കു ശേഷം പോലും ഫോട്ടോഗ്രാഫിയിലൂടെ നമ്മുടെ നാടിന്റെ ഭംഗി മറ്റൊരുവനെ കാണിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഈ നോട്ടം ബോധപൂർവം ആയിരിക്കണം എന്നില്ല. ഡി’ക്രൂസിന്റെ നോട്ടവും പൂർണമായും ബോധപൂർവം ആയിരുന്നു എന്ന് പറയാൻ സാധിക്കില്ല. ഡി’ക്രൂസിന്റെ ആർക്കിടെക്ചർ ഫോട്ടോഗ്രാഫുകളിലെ നോട്ടം വാസ്തു ശിൽപങ്ങളുമായി അടുത്തിടപെടാൻ സാഹചര്യമുണ്ടായിട്ടില്ലാത്തവന്റെ നോട്ടം ആയി ഒരുപക്ഷെ കാണാം. അപൂർവം ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ എല്ലാ വാസ്തുശിൽപ ദൃശ്യങ്ങളും പുറത്തുനിന്നുള്ളവയാണ്. കെട്ടിടങ്ങളുടെ രൂപം ചെരിഞ്ഞിരിക്കുന്നതും കാണാം – പാരലാക്സ് എറർ ശെരിയാക്കാതെ ഫോട്ടോ എടുത്ത അതിന്റെ പ്രസക്തി പൂർണമായും ഗ്രഹിക്കാത്തതു കൊണ്ടോ, അതിനുള്ള തന്ത്രം വശമില്ലാത്തതു കൊണ്ടോ ആയിരിക്കണം.

പൊതുജനത്തിന്റെ വാസ്തുശിൽപത്തോടുള്ള സമീപനം വളരെ ബാഹ്യം ആയിരുന്നു – ഇന്നും അത് തുടരുന്നു. ഡി’ക്രൂസ് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ വാസ്തു ശിൽപങ്ങൾ, പ്രത്യേകിച്ചു കാവുകളും പദ്മനാഭസ്വാമി ക്ഷേത്രവും, ചിത്രീകരിക്കപ്പെട്ട പോലെ ഇന്ന് ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ചിത്രീകരിക്കപ്പെടുന്നു. ലോകത്തെമ്പാടുമുള്ള വാസ്തു ശിൽപങ്ങൾ “ഈ വാസ്തു ശിൽപം ഇവിടെ ഉണ്ട്” എന്ന് സ്ഥാപിക്കുന്ന കോമ്പോസിഷനുകൾ ആണ് കൂടുതലും. അനേകം ഫോട്ടോഗ്രാഫുകളിൽ “ഞാൻ ഇവിടെ വന്നിരുന്നു” എന്ന വസ്തുത കൂടി കൂട്ടിച്ചേർക്കപെടുന്നു. ഡി’ക്രൂസ് അന്ന് പുറംനാട്ടുകാരെ കാണിക്കാനായി എടുത്ത ചിത്രങ്ങൾ നമ്മൾ അനുകരിക്കുന്നത് നമുക്ക് കാണാൻ വേണ്ടി തന്നെയാണ് എന്ന വിരോധാഭാസം മുഴച്ചു നിൽക്കുന്നു. വാസ്തു ശിൽപങ്ങളുമായി ഫോട്ടോഗ്രാഫറിന് പൊരുത്തം കുറവാണെന്നു തോന്നിക്കുന്ന വിധം ചെരിഞ്ഞതും പൂർണമല്ലാത്തതും ആയചിത്രീകരണങ്ങളും ഇന്നും കാണാം.

ഫോട്ടോഗ്രാഫറുടെ നോട്ടം അങ്ങനെ അധികം മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുമ്പോൾ, ഫോട്ടോ എടുക്കപെടുന്ന ആളുടെ നോട്ടത്തിലും വലിയ തോതിൽ മാറ്റങ്ങൾ വരുന്നില്ല. ഡി’ക്രൂസ് ഫോട്ടോഗ്രാഫുകളിൽ പലരും ക്യാമറയെ നോക്കുന്നത് കാണാം. ഈ നോട്ടം ഫോട്ടോഗ്രാഫറുമായുള്ള സംവാദം അല്ല – പലപ്പോഴും ചെയ്യുന്ന ജോലി മാറ്റി വെച്ച് സംശയവും അതിശയവും കലർത്തിയാണ് നോക്കുന്നത്. ഇന്നത്തെ സ്ട്രീറ്റ് ഫോട്ടോഗ്രാഫിയിൽ ഈ നോട്ടം വ്യാപകമായി കാണാം. ഒരു വലിയവിഭാഗം ജനതയുടെ ഫോട്ടോഗ്രാഫിയുമായുള്ള ബന്ധം മാറിയിട്ടില്ലാത്തതായി തന്നെ മനസിലാക്കണം.



സക്കറിയ ഡി’ക്രൂസ് കൊളോണിയൽ താൽപര്യങ്ങൾക്കു സേവനം നൽകിയ ഒരു ഫോട്ടോഗ്രാഫറായിരുന്നു എന്നതിൽ സംശയം ഇല്ല. ഒരു ഉയർന്ന കലാകാരൻ ആയി അദ്ദേഹത്തെ അംഗീകരിക്കേണ്ട ആവശ്യം ഇല്ലെങ്കിലും, ഡി’ക്രൂസ് ഫോട്ടോഗ്രാഫുകൾ വളരെ അധികം പ്രാധാന്യമുള്ള ചരിത്ര രേഖകളാണ്, ഒരു പരിധി വരെ നല്ല ഫോട്ടോഗ്രാഫുകൾ ആയും കാണാം. ഡി’ക്രൂസിന്റെ ആല്ബുമിൻ പ്രിന്റുകൾ പലതും ശേഷിക്കുന്നുണ്ടാവും.”ആൽബം ഓഫ്സൗത്ത് ഇന്ത്യൻ വ്യൂസ്” ബ്രിട്ടീഷ് ലൈബ്രറിയുടെ ശേഖരത്തിലാണ് ഇപ്പാൾ.

ഇവയെല്ലാം പൊതുജനത്തിലേക്കു എത്തേണ്ടവയാണ്, പൊതുജനത്തിന്റെ സ്വത്താവണ്ടവയാണ്.

Arjun Ramachandran

അർജുൻ രാമചന്ദ്രൻ ഉയർന്നു വരുന്ന യുവ ഫോട്ടോഗ്രാഫർ ആണ് അർജുൻ. സിനിമയും സാഹിത്യവും ആണ് മറ്റു താല്പര്യങ്ങൾ. മുൾട്ടീമീഡിയയിൽ ബിരുദപാഠ്യക്രമം പൂർത്തിയാക്കി.  ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾ എഴുതുകയും ചെയ്യുന്നു.



Published on March 13, 2017

Share

Home » Portfolio » Authors » Arjun Ramachandran » ട്രാവൻകൂർ രാജ്യവും പുരോഗമനവും – സക്കറിയ ഡി’ക്രൂസിന്റെ ഫോട്ടോഗ്രാഫി

Related Articles

2023-01-05T12:38:15+05:30

യാതനയുടെ ഫോട്ടോഗ്രാഫുകൾ

പ്രശസ്ത മാർക്സിസ്റ്റ് സൈദ്ധാന്തികനായ ജോൺ ബെർജർ യുദ്ധകാല ഫോട്ടോഗ്രാഫുകളെ കുറിച്ച് എഴുതിയ ലേഖനം മലയാള വിവർത്തനത്തിൽ പ്രസിദ്ധീകരിക്കുന്നു.

2022-02-03T18:22:26+05:30

പ്രയാഗിലെ ദേശാടനക്കിളികൾ

നല്ല വെയിലുള്ള ഒരു ഉച്ചയ്ക്കാണ് ഞങ്ങൾ കാൺപൂരിൽ നിന്ന് പുറപ്പെട്ടത്. വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗ്രാൻഡ് ട്രങ്ക് റോഡിന്റെ അരികിലൂടെ വളരെ ശ്രദ്ധയോടെ ഞാൻ സൈക്കിൾ ചവിട്ടി. വേഗമേറിയ വാഹനങ്ങൾ സൃഷ്ടിക്കുന്ന കാറ്റിന് സൈക്കിളിന്റെ താളം തെറ്റിക്കാൻ കഴിയും എന്നതിനാൽ ചെറിയ അശ്രദ്ധ പോലും അപകടം ക്ഷണിച്ചുവരുത്തുമായിരുന്നു. മുമ്പിലുള്ള പ്രധാന നഗരം 130 കിലോമീറ്റർ കിഴക്കുള്ള അലഹബാദ് ആയിരുന്നു. ഒറ്റദിവസം കൊണ്ട് അവിടെ എത്താനാകില്ല എന്നതുകൊണ്ട് ഇടയ്ക്കുള്ള ഫത്തേപ്പൂർ എന്ന പട്ടണത്തിൽ രാത്രി തങ്ങാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഗംഗയുടെയും, യമുനയുടെയും ഇടയിലായാണ് ജില്ലാ ആസ്ഥാനം കൂടിയായ ഫത്തേപ്പൂരിന്റെ കിടപ്പ്. കയറ്റിറക്കങ്ങൾ ഇല്ലാത്ത വഴിയിലൂടെയുള്ള യാത്ര സുഖകരമായിരുന്നു.

2021-11-12T15:22:58+05:30

ചുവപ്പും കറുപ്പും: ചില കാൺപൂർ ഓർമ്മകൾ

നഗരത്തെ നടുവിലൂടെ കീറിമുറിച്ച് കടന്നുപോകുന്ന പ്രധാന പാതയിലൂടെ പതിനഞ്ച് കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ മാത്രമേ സുമിതിന്റെ സുഹൃത്തുക്കൾ ഏർപ്പാടാക്കിയ മുറിയിൽ എത്താനാകൂ. ഇതുവരെയുള്ള യാത്രയിലെ ഏറ്റവും വലുതും, തിരക്കുപിടിച്ചതുമായ നഗരമായിരുന്നു കാൺപൂർ. നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന മോട്ടോർ വാഹനങ്ങളുടെ ഇടയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് ഒരു സർക്കസ് വിദ്യ പോലെ തോന്നി. വഴിയിൽ ഇടക്കിടെ വരുന്ന മേൽപ്പാലങ്ങളിലേക്ക് സൈക്കിൾ ചവിട്ടിക്കയറ്റാൻ ഞങ്ങൾ ഇരുവരും പ്രയാസപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളുടെ ഹോണുകൾ സൃഷ്ടിക്കുന്ന ഒച്ചപ്പാടിൽ സൈക്കിൾ മണികളുടെ ശബ്ദം അലിഞ്ഞില്ലാതായി. കൂടെക്കൂടെ പ്രത്യക്ഷപ്പെടുന്ന ട്രാഫിക് സിഗ്നലുകൾ പിന്നിടുന്നത് അതീവ ശ്രമകരമായിരുന്നു. ഓട്ടപ്പന്തയത്തിന് തയ്യാറെടുക്കുന്നതുപോലെ അക്ഷമരായി പച്ചവെളിച്ചവും കാത്ത് നിൽക്കുന്ന ഡ്രൈവർമാർക്കിടയിലൂടെ സൈക്കിൾ ചവിട്ടുന്നത് അപകടം നിറഞ്ഞ പരിപാടിയായിരുന്നു. ഒന്നരമണിക്കൂറോളം നീണ്ട പ്രയാണത്തിനൊടുവിലാണ് കാൺപൂർ നഗരത്തിന്റെ തെക്കേയറ്റത്ത് ഞങ്ങൾ എത്തിച്ചേർന്നത്.

2021-11-03T16:46:53+05:30

Verantha Chronicle by Ramesh Varma

അതും പിടിച്ച് എന്റെ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടു്‌ നടന്നുകൊണ്ടിരുന്നു. ‘മോണിങ്ങ് വാക്ക്’ പരമ്പരക്കായി പ്രഭാതത്തിലെ തെരുവുകൾ ക്യാമറയിൽ പകർത്തിയിരുന്ന നാളുകളുടെ സ്വപ്നസ്മരണകൾ…. വരാന്തയിൽ കണ്ടവരുടെ, (അധികവും ഉറ്റവരും ഉടയവരും തന്നെ ) ഫോട്ടോ എടുത്തു. ഇതാ എന്റെ ‘Verantha Chronicle’

2021-09-28T14:35:13+05:30

പുതുമഴയുടെ മണമുള്ള മണ്ണിൽ

മുറിയിൽ എത്തിയപ്പോൾ ധർമ്മശാലയുടെ ഉടമ അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിശേഷങ്ങൾ കേട്ടപ്പോൾ അയാൾ ഭേദപ്പെട്ട ഒരു മുറി തന്നു. ചിലന്തിവലകൾ നിറഞ്ഞ, ഈർപ്പം തങ്ങി നിന്നിരുന്ന ആ മുറി ആദ്യത്തെ സ്റ്റോർ റൂമിനേക്കാൻ നല്ലതായിരുന്നു. ഞങ്ങളുടെ പര്യടനഭൂപടത്തിൽ ഉൾപ്പെടാത്ത സ്ഥലമായിരുന്നെങ്കിലും, ബദായൂനിന്റെ ചരിത്രത്തെക്കുറിച്ച് ഞാൻ അല്പം അന്വേഷണം നടത്തി. അഹർ രാജകുമാരനായ ബുദ്ധ് പൊതുയുഗം (CE) 905ൽ സ്ഥാപിച്ചതാണ് ഈ നഗരം എന്ന് വിശ്വസിക്കപ്പെടുന്നു. മുഹമ്മദ് ഗസ്നിയുടെ ബന്ധുവായ സയ്യിദ് മസൂദ് ഗാസി CE 1028 ൽ ഈ പ്രദേശം പിടിച്ചടക്കി